Sunday, July 24, 2011

വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രതിനിധിസമ്മേളനം2011

പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ധാര്‍മ്മിക ശക്തികളുടെ ഏകോപനം: ദിനേശ്‌ ചന്ദ്ര

കോഴിക്കോട്‌: എല്ലാധാര്‍മ്മിക ശക്തികളെയും വ്യക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ധാര്‍മ്മിക നവീകരണത്തിലൂടെ മാത്രമെ ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനാകൂവെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ്‌ ചന്ദ്ര. എന്നും ഭാരതത്തിനും സനാതന ധര്‍മ്മത്തിനും ഈ ദിശയില്‍ നേതൃത്വപരമായ പങ്ക്‌ നിര്‍വ്വഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്‌ മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുദര്‍ശനം സര്‍വ്വമാനവദര്‍ശനമാണ്‌. അത്‌ വൈദികദര്‍ശനം കൂടിയാണ്‌. കേവലം സങ്കുചിതം എന്ന്‌ മുദ്രകുത്തി അകറ്റി നിര്‍ത്തേണ്ടതല്ല. ധര്‍മ്മത്തിന്‌ ജയമുണ്ടാകാനും ലോകമംഗളത്തിനായും പ്രാര്‍ത്ഥിക്കുന്ന ധര്‍മ്മമാണ്‌ ഹിന്ദുധര്‍മ്മം. ദൈവികമാര്‍ഗ്ഗത്തില്‍ സക്രിയരായി പ്രവര്‍ത്തിക്കുകയെന്നതാണ്‌ ഹൈന്ദവരുടെ ലോകത്തോടുള്ള കടമ. കലികാലത്തില്‍ ധര്‍മ്മസംരക്ഷണത്തിന്‌ സംഘടിതശക്തി ആവശ്യമാണ്‌. സംഘടിതശക്തി ആര്‍ജ്ജിച്ച്‌ നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട്‌ പോകണം. മനുഷ്യശരീരത്തില്‍ നട്ടെല്ല്‌ എന്ന പോലെ ലോകത്തിന്റെ നട്ടെല്ലായി ഭാരതത്തെയാണ്‌ കാണുന്നത്‌. അതിനാല്‍ തന്നെ നട്ടെല്ല്‌ ശക്തിപ്പെട്ടാല്‍ മാത്രമേ ലോകത്തിനും മംഗളം ഉണ്ടാകൂ. ധര്‍മ്മത്തെ രക്ഷിച്ച്‌ ഭാരതത്തെ സംരക്ഷിക്കുകയാണ്‌ നമ്മുടെ കര്‍ത്തവ്യം. ശാസ്ത്രീയാടിത്തറയിലൂടെ ലോകത്തിന്റെ സാമൂഹ്യനവീകരണത്തിന്‌ ഉപയുക്തമായ ഹൈന്ദവ ആചാരപദ്ധതികള്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗരേഖയായി ഇന്ന്‌ അംഗീകരിച്ചിരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട്‌ ബി.ആര്‍. ബലരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതത്തെയും ഭാരത സംസ്കൃതിയെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ- മത- സാമ്പത്തിക ശക്തികള്‍ക്കെതിരായ കൂട്ടായ പ്രവര്‍ത്തനത്തിന്‌ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന്‌ അനുഗ്രഹ പ്രഭാഷണം നടത്തിയ കൊളത്തൂര്‍ അദൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സ്വയം ഉയരുന്നതിനൊപ്പം ഹിന്ദുസമാജത്തിന്റെ ഉയര്‍ച്ചകൂടി ലക്ഷ്യമാക്കണം. ഇതിനായി സ്വന്തം കഴിവുകള്‍ ഓരോരുത്തരും സമാജവുമായി പങ്കുവെയ്ക്കണം. ലോകഗുരു പദവിയില്‍ വിരാജിക്കാന്‍ ഭാരതത്തിന്‌ കരുത്തേകണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്‍, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. കെ. മാധവന്‍കുട്ടി, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡണ്ടും വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ പി.കെ. ഭാസ്ക്കരന്‍, സരള എസ്‌. പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. സീമാ സുരക്ഷാസമിതി ദേശീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പ്രഭാഷണം പരിഭാഷപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എസ്‌. ബാബുരാജ്‌ നന്ദിയും പറഞ്ഞു.

സംസ്ഥാന സമ്മേളനം ഇന്ന്‌ വൈകുന്നേരം സമാപിക്കും. ആര്‍.എസ്‌.എസ്‌. പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

No comments:

Post a Comment