Friday, July 1, 2011

ഗുരുവായുര്‍ദേവസ്വം ഭൂമി പോലീസ് സ്‌റ്റേഷന് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

ഗുരുവായുര്‍ ദേവസ്വം ഭൂമി പോലീസ് സ്‌റ്റേഷന് പാട്ടത്തിന് നല്‍കുന്നതിന് സ്റ്റേ
 30 Jun 2011

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഭൂമി പോലീസ് സ്‌റ്റേഷനും ഫയര്‍ സ്റ്റേഷനും 99 കൊല്ലത്തെ പാട്ടത്തിന് നല്‍കാനുള്ള ദേവസ്വത്തിന്റെ തീരുമാനം നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഭക്തജനങ്ങളുടെ ആവശ്യത്തിനായി ദേവസ്വം ഏറ്റെടുത്ത ഭൂമി ഇത്തരത്തില്‍ പോലീസ് സ്‌റ്റേഷനും മറ്റും വിട്ടുകൊടുക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടോ എന്ന നിയമപ്രശ്‌നത്തെപ്പറ്റി സംസ്ഥാന സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്റെ വാടകയിനത്തില്‍ ദേവസ്വത്തിന് കിട്ടാനുള്ള 6.85 ലക്ഷം രുപ കുടിശ്ശിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊന്നുംവില കൊടുത്ത്, ഭക്തജനങ്ങള്‍ക്ക് അധികസൗകര്യം ഏര്‍പ്പെടുത്താനായി ദേവസ്വം ഏറ്റെടുത്ത സ്ഥലം ഇത്തരത്തില്‍ ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ ഹിന്ദു ഐക്യവേദി സെക്രട്ടറി പ്രസാദ് കാക്കശ്ശേരി അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചാണ് ഇത്. പോലീസ് സറ്റേഷന് 20 സെന്റും ഫയര്‍ സ്റ്റേഷന് 30 സെന്റും ഭൂമി നല്‍കാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ഫിബ്രവരിയില്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് അപേക്ഷ. പോലീസ് സ്‌റ്റേഷനും ഫയര്‍ സ്റ്റേഷനും പോലുള്ള ആവശ്യങ്ങള്‍ക്ക് കെട്ടിടമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്നാണ് കത്തില്‍ പറയുന്നത്.

No comments:

Post a Comment