Wednesday, March 16, 2011

രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം

രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം
(പാലക്കാട്‌ - മലപ്പുറം അതിര്‍ത്തിയില്‍  തിരുവേഗപ്പുറ പഞ്ചായത്തില്‍ )
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം‍ ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ രായിരാം കുന്നെന്ന് ‘ (രായിരനെല്ലൂര്‍)  അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല.
ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍.

നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കും തുലാം ഒന്നിന്.
സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.

നാട്ടുപഴമ കാലത്തിന്റെ നിറക്കൂട്ടണിഞ്ഞ് കുന്നോളം കഥകള്‍...

(Source Mathrubhumi News Lekhanam ...NaattuPazhama.. By V.Harigovindan)
കുന്നോളമുണ്ട് കഥകള്‍, ഓരോ കഥയ്ക്കും കാലംചാര്‍ത്തിയ നിറക്കൂട്ട്. പന്തിരുകുലത്തിന്റെ ഐതിഹ്യചരിത്രത്തില്‍ ഏറെപ്രസിദ്ധനാണ് നാറാണത്തു ഭ്രാന്തനെന്നറിയപ്പെട്ട തത്വജ്ഞാനിതന്നെ. ഐതിഹ്യവാഹിനിയായ നിളയുടെതീരത്ത് ഏറ്റവുമധികം സ്മാരകങ്ങളുള്ളതും നാറാണത്തുഭ്രാന്തനാണ്. നിളയുടെ കൈവഴിയായ തൂതയുടെ കരയിലെ ചെത്തല്ലൂര്‍ ഗ്രാമത്തിലായിരുന്നു നാറാണത്തുഭ്രാന്തന്റെ ബാല്യം. ചെത്തല്ലൂരിലെ നാരായണമംഗലത്ത് എന്നുകൂടി പേരുള്ള ആമയൂര്‍മനയ്ക്കലായിരുന്നു കുട്ടിക്കാലത്തെ കുസൃതികളത്രയും. തുടര്‍ന്ന് പണ്ഡിതഗ്രാമമെന്ന് പുകള്‍പെറ്റ തിരുവേഗപ്പുറയില്‍ വേദപഠനത്തിനെത്തിയതോടെയാണ് രായിരനല്ലൂര്‍ മലയും ഐതിഹ്യകഥകളുമായുള്ള ബന്ധം തുടങ്ങുന്നത്.

'അസ്തമയംവരെ കഠിനാധ്വാനംചെയ്ത് ജീവിതഭ്രാന്തിന്റെ കല്ല് സ്വപ്നത്തിന്റെ മലമുകളിലേക്ക് ഉരുട്ടിക്കയറ്റി, അന്തിക്കത് താഴേക്ക് തട്ടി എറിയേണ്ടിവരുന്ന പാവം മനുഷ്യനെച്ചൊല്ലിയാണ് തത്വജ്ഞാനിയായ ഭ്രാന്തന്‍ ചിരിച്ചതെന്ന്' കവി ആലങ്കോട് ലീലാകൃഷ്ണന്‍ 'നിളയുടെ തീരങ്ങളിലൂടെ' എന്നപുസ്തകത്തില്‍ നിരീക്ഷിക്കുന്നു.

ഒരു തുലാം ഒന്നിന് വനദുര്‍ഗയായ ഭഗവതി നാറാണത്തുഭ്രാന്തനുമുന്നില്‍ പ്രത്യക്ഷയായെന്നാണ് വിശ്വാസം. ഈ വിശ്വാസവുമായി എല്ലാ തുലാം ഒന്നിനും വിശ്വാസികള്‍ രായിരനല്ലൂര്‍ മലകയറും. പതിവുമട്ടിലുള്ള പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തില്‍ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ. 'നാറാണത്തു ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരിട്രസ്റ്റാ'ണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. തന്റെ ഭ്രാന്തന്‍ചിന്തകള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ച 'നാറാണത്ത്' ക്ഷേത്ര സങ്കല്പത്തിലും വ്യത്യസ്തകാഴ്ചപ്പാട് പുലര്‍ത്തിയതാവാം എന്ന് വിശ്വാസികള്‍ കരുതുന്നു. ഇവിടെ സാമ്പ്രദായികമായ ഉത്സവവിശേഷങ്ങള്‍ പതിവില്ലെന്ന് ട്രസ്റ്റ്‌സെക്രട്ടറി മധുസൂദനന്‍ഭട്ടതിരിപ്പാട് പറഞ്ഞു.

ക്ഷേത്രം അശുദ്ധമായാല്‍ പുണ്യാഹം പതിവില്ല; പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. പ്രകൃതിഉപാസനയുടെ അടിസ്ഥാനമാവണം ഇതെല്ലാമെന്ന് കരുതപ്പെടുന്നു.

കൊപ്പം വളാഞ്ചേരി റൂട്ടില്‍ നടുവട്ടം ബസ് സ്റ്റോപ്പിലിറങ്ങി ചെങ്കുത്തായ മലകയറിയാല്‍ ക്ഷേത്രത്തിലെത്താം. ഈ സ്റ്റോപ്പിലിറങ്ങിയാല്‍ മലകയറാന്‍ പടവുകള്‍ തീര്‍ത്തിട്ടുണ്ട്. തുലാം ഒന്നിനാവട്ടെ നാല് ദിക്കില്‍നിന്നും തീര്‍ഥാടകര്‍ മലമുകളിലേക്കൊഴുകും. മുകളില്‍ വിശാലമായ മൈതാനമാണ്. ഒരുഭാഗത്ത് നാറാണത്തുഭ്രാന്തന്റെ പടുകൂറ്റന്‍ ശില്പമുണ്ട്. കീഴ്മുറി പുത്തന്‍വീട്ടില്‍ സുരേന്ദ്രകൃഷ്ണന്‍ ഒരു വ്യാഴവട്ടംമുമ്പ് തീര്‍ത്തതാണിത്.

രായിരനല്ലൂരില്‍നിന്ന് കുറച്ചുമാറി തിരുവേഗപ്പുറയിലെ ഭ്രാന്താചലംക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ ഐതിഹ്യസ്മരണ ഉണര്‍ത്തുന്നു. ഭ്രാന്തന്‍ പൂജിച്ചാരാധിച്ചിരുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലേത് എന്നാണ് വിശ്വാസം. 25 അടിയിലേറെ ഉയരവും രണ്ടേക്കര്‍ വിസ്തൃതിയുമുള്ള ശിലാകൂടമാണ് ഭ്രാന്താചലം. പാറക്കെട്ടില്‍ വളര്‍ന്നുനില്‍ക്കുന്ന കാഞ്ഞിരത്തില്‍ ചങ്ങലക്കണ്ണികള്‍ ഇപ്പോഴുമുണ്ട്. ഇത് ഭ്രാന്തനെ ബന്ധിച്ചതാണെന്നും അല്ല ഭണ്ഡാരം ബന്ധിച്ചിരുന്നതാണെന്നും വിഭിന്ന അഭിപ്രായങ്ങളുമുണ്ട്.

ഈ പാറയുടെ കിഴക്കേചെരിവില്‍ പാറ തുരന്നുണ്ടാക്കിയ മൂന്ന് അറകളുണ്ട്. ഒമ്പതാം നൂറ്റാണ്ടിനുമുമ്പ് ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്ന ക്ഷേത്രനിര്‍മാണശൈലിക്ക് ഉദാഹരണമാണിതെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ഇവിടം ഒരുകാലത്ത് സംന്യാസിമാരുടെ താവളമായിരുന്നിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയപഠനങ്ങളും കാലഗണനയും നടന്നാലേ നാറാണത്തുഭ്രാന്തന്‍ എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കൂടുതല്‍ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകൂ.

 

No comments:

Post a Comment