Saturday, February 5, 2011

ഇസ്ലാമിക്‌ ബാങ്ക്‌ : ശരിയത്ത്‌ :കോടതി: മതേതര കേരള

കോടതികള്‍ക്ക്‌ ന്യൂനപക്ഷ പ്രീണനം: ഹിന്ദു ഐക്യവേദി

Posted On: Fri, 04 Feb 2011 22:42:12
 
കൊച്ചി: മുസ്ലീം ശരിയത്ത്‌ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഇസ്ലാമിക്‌ ബാങ്കിന്‌ സര്‍ക്കാര്‍ പണം മുടക്കുന്നത്‌ മതേതരവിരുദ്ധമല്ലെന്ന കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍ കോടതിയുടെ അപകടകരമായ ന്യൂനപക്ഷ കോംപ്ലക്സില്‍നിന്നുണ്ടായതാണ്‌. ഒരു മതവിഭാഗത്തിന്റെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്‌ ഭരണഘടനാവിരുദ്ധമല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങള്‍ക്ക്‌ എതിരായ വിധിയാണ്‌.

പാവപ്പെട്ടവരെ സഹായിക്കാന്‍ എല്ലാ മതവിഭാഗങ്ങളും ആഹ്വാനം ചെയ്യുന്നു എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ പാവങ്ങള്‍ക്ക്‌ സഹായം പ്രഖ്യാപിച്ചാല്‍ അതും മതേതരവിരുദ്ധമാവില്ലേ എന്ന കോടതിയുടെ ചോദ്യം അത്യന്തം പരിഹാസ്യവും യുക്തിഹീനവുമാണ്‌. കോടതി എത്ര ലാഘവത്തോടെയാണ്‌ ഈ വിഷയം പരിഗണിച്ചതെന്ന്‌ ഈ പ്രസ്താവനയില്‍നിന്ന്‌ വ്യക്തമാണ്‌. മതേതരത്വം എന്താണ്‌, എന്തല്ല എന്നതിന്‌ ഒരു നിര്‍വചനം ആവശ്യമായി വന്നിരിക്കുന്നു. റിസര്‍വ്‌ ബാങ്കിന്റെയുംകേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പുകള്‍ നിലനില്‍ക്കെ രാജ്യത്തിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും ആല്‍ബറാക്ക ഇസ്ലാമിക്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുകയെന്ന്‌ കോടതിയുടെ നിഗമനം ആശ്ചര്യമുളവാക്കുന്നു.

ശരിയത്ത്‌ വിദഗ്ധ കമ്മറ്റിയുടെ കര്‍ശനമായ നിരീക്ഷണത്തിലും മാര്‍ഗദര്‍ശനത്തിലുമായിരിക്കും ബാങ്ക്‌ പ്രവര്‍ത്തിക്കുക എന്ന സര്‍ക്കാര്‍ വിജ്ഞാപനം എങ്ങനെ മതേതരത്വത്തെ സാധൂകരിക്കുമെന്ന്‌ കോടതി പറഞ്ഞിട്ടില്ല. രാജ്യത്തെ കോടതികള്‍ക്ക്‌ ആശാസ്യമല്ലാത്ത രീതിയില്‍ ഒരു ന്യൂനപക്ഷപ്പേടി ബാധിച്ചിരിക്കുന്നു. ഗ്രഹാം സ്റ്റെയിന്‍സ്‌ കേസില്‍ മതപരിവര്‍ത്തനത്തെ സംബന്ധിച്ചുള്ള പരാമര്‍ശം സുപ്രീംകോടതി സ്വമേധയാ ധൃതിപിടിച്ച്‌ തിരുത്തിയതും ഹജ്ജ്‌ സബ്സിഡി കേസില്‍ രാജ്യത്തിന്റെ വരുമാനത്തില്‍ 25 ശതമാനമെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ചെലവാക്കുമ്പോഴേ ന്യൂനപക്ഷ പ്രീണനമെന്ന്‌ പറയാനാവൂ എന്ന നിരീക്ഷണവും കോടതിയുടെ ഈ ന്യൂനപക്ഷപ്പേടിയെ ചൂണ്ടിക്കാട്ടുന്നതാണ്‌.

ഇസ്ലാമികബാങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന അഡീ. ചീഫ്‌ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്‌. സര്‍ക്കാരിന്‌ ഇസ്ലാമിക ബാങ്കില്‍ പണം മുടക്കുന്നതില്‍ തടസമില്ലെന്ന കോടതിയുടെ വിധി ഇസ്ലാമിക്‌ ബാങ്കിന്റെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാകുന്നില്ല. റിസര്‍വ്‌ ബാങ്കും കേന്ദ്രസര്‍ക്കാരും ഇസ്ലാമിക്ബാങ്കിന്റെ പ്രവര്‍ത്തനം അനുവദനീയമല്ല എന്ന്‌ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമായിട്ടുണ്ട്‌. അങ്ങനെയിരിക്കെ തെറ്റായ പ്രചരണം നടത്തി ഒരു വിഭാഗം മുസ്ലീങ്ങളുടെ പണം ആകര്‍ഷിച്ച്‌ ഭൂക്കച്ചവടം നടത്താനുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെ കുതന്ത്രമാണ്‌ ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരണം, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബു കുറ്റപ്പെടുത്തി.

ഇസ്ലാമിക ബാങ്ക്‌ നിയമവിരുദ്ധം തന്നെ: സ്വാമി

Posted On: Fri, 04 Feb 2011 23:21:36
 
ചെന്നൈ: ഇസ്ലാമിക ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേരളാ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ജനതാപാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍സ്വാമി കുറ്റപ്പെടുത്തി. ഇസ്ലാമികബാങ്ക്‌ നിയമവിരുദ്ധം തന്നെയെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്തെ നിയമങ്ങള്‍ക്ക്‌ വിധേയമാണെങ്കില്‍ ഇസ്ലാമിക ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്‌ തടസമില്ലെന്നാണ്‌ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്‌. ഇസ്ലാമിക ബാങ്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച തന്റെ ആവശ്യവും ഇതുതന്നെയായിരുന്നു. എന്നാല്‍, ശരിയത്ത്‌ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക ധനകാര്യ സ്ഥാപനത്തിന്‌ കേരളാ ഹൈക്കോടതി അനുമതി നല്‍കിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന്‌ അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു അനുമതി കേരളാ ഹൈക്കോടതി നല്‍കിയിട്ടില്ല.

രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മതാധിഷ്ഠിതമാണെങ്കിലും സര്‍ക്കാര്‍ പങ്കാളിയാകുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നാണ്‌ ഹൈക്കോടതിയുടെ നിലപാട്‌. ശരിയത്ത്‌ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമികബാങ്കിനും ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനത്തിനും ബാങ്കിംഗ്‌ നിയന്ത്രണ നിയമമോ റിസര്‍വ്‌ ബാങ്ക്‌ നിയമമോ അനുമതി നല്‍കുന്നില്ല. തന്റെ ഹര്‍ജിക്കുള്ള മറുപടിയില്‍ ധനമന്ത്രാലയവും റിസര്‍വ്‌ ബാങ്കും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. ശരിയത്ത്‌ നിയമം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം മറച്ചുവെച്ച്‌ ഇടപാടുകള്‍ നടത്തിയ ഒട്ടേറെ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുള്ള കാര്യവും റിസര്‍വ്‌ ബാങ്ക്‌ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. ഇക്കാരണത്താലാണ്‌ തന്റെ ഹര്‍ജി അനാവശ്യമെന്ന വിലയിരുത്തലോടെ ഹൈക്കോടതി തള്ളിയതെന്ന്‌ സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു.

ഇന്ത്യയില്‍ നിലവിലുള്ള ബാങ്കിംഗ്‌ നിയന്ത്രണ നിയമവും റിസര്‍വ്‌ ബാങ്ക്‌ നിയമവും പാര്‍ലമെന്റ്‌ ഭേദഗതി ചെയ്താല്‍ മാത്രമേ ശരിയത്ത്‌ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക ധനകാര്യ സ്ഥാപനത്തിന്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മതേതര വിരുദ്ധമായ നടപടിയായതിനാല്‍ ഇതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കേണ്ടതാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശരിയത്തില്‍ അധിഷ്ഠിതമായ ഇസ്ലാമിക ബാങ്ക്‌ ഇന്ത്യയില്‍ സ്ഥാപിക്കുന്നത്‌ നിയമവിരുദ്ധമാണെന്നും സ്വാമി വ്യക്തമാക്കി.

സുബ്രഹ്മണ്യന്‍സ്വാമിയെ കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബുവും ഇസ്ലാമിക ബാങ്കിനെതിരെ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇസ്ലാമിക ബാങ്ക്‌ സ്ഥാപിക്കുന്നതിനുള്ള കേരളാ സര്‍ക്കാര്‍ തീരുമാനം ശരിവെച്ചുകൊണ്ടുള്ള വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ഹിന്ദുഐക്യവേദി വ്യക്തമാക്കിയിട്ടുണ്ട്‌.

No comments:

Post a Comment